സുലോഷോവ ഡയറി എന്ന കഥാ സമാഹാരത്തെക്കുറിച്ച് പങ്കു. ആർ എഴുതിയ ആസ്വാദനം.
സുലോഷോവ എന്ന ഗ്രാമം. ഗ്രാമവാസികൾ മുഴുവൻ ഒരു നിരത്തിന്റെ ഇരുവശത്തുമായി താമസിക്കുന്ന പോളണ്ടിലെ ഒരു ഗ്രാമം. അതൊരു അറിവ്, അതാണ് ഈ എഴുത്തുകാരന്റെ പുസ്തകങ്ങളുടെ പ്രത്യേകത. അവ നമ്മോട് പുതിയ ഗ്രാമങ്ങൾ, പുതിയ മനുഷ്യർ, അവരുടെ ജീവിതരീതി, ഭക്ഷണങ്ങളുടെ വൈവിധ്യം എന്നിവയെക്കുറിച്ച് സംസാരിക്കും കൂടെ മനോഹരമായ, ഹൃദ്യമായ കുഞ്ഞു കുഞ്ഞു കഥകളും പറയും. ‘സുലോഷോവ ഡയറി’ യിലെ പെൺകുട്ടി പുസ്തകത്തിലേക്ക് കയറിവരുന്നതു തന്നെ അജ്ഞാതമായ ഒരു കഥയും പേറിക്കൊണ്ടാണ്.
‘ബിഗിച്ച ടവേഴ്സ്’, രഹസ്യങ്ങളാൽ മൂടപ്പെട്ട രക്തബന്ധങ്ങളിലേക്ക് ഒരു സഞ്ചാരിയെ പോലെ അയാൾ വന്നു; ഫെഡ്രിക്. അവിടെ കഥ അവസാനിക്കുന്നതാണോ? അതോ അതാണോ കഥയുടെ തുടക്കം?
‘പിരിയുക, എന്നിട്ട് ഇങ്ങോട്ട് വരിക.’ ഒരമ്മ പറയേണ്ടുന്ന വാക്കുകൾ. പക്ഷേ, അനേകം നൂലിഴകൾ പിരിച്ചുച്ചേർത്തതാണ് ബന്ധങ്ങൾ. വെറുപ്പിന്റെ ഒരു നൂലിഴ പൊട്ടിക്കുമ്പോഴും സ്നേഹത്തിന്റെ മറ്റ് അനവധി നൂലിഴകൾ ശേഷിക്കും. എങ്കിലും ‘തീരുമാനം അചഞ്ചലമെങ്കിൽ ലക്ഷ്യം അപ്രാപ്യമല്ല’.
ആദരിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതും എപ്പോഴും ദയയും സത്യസന്ധതയും ആത്മാർത്ഥതയും ആണ്. പക്ഷേ പലപ്പോഴും വിജയയായി ആദരിക്കപ്പെടുന്നത് ചതിയും പണവും സ്വാധീനവും ആയിരിക്കും. വേദന പ്രതിഫലമായിട്ടും സൗഹൃദം കൈവിടാത്ത അജിത്തിനും പറയാനുണ്ട് ഒരു ചതിയുടെ കഥ.
ജീവിതം ചിലപ്പോഴൊക്കെ മനുഷ്യരെ അഗാധഗർതത്തി മുന്നിൽ കൊണ്ടു നിർത്തും അപ്പോൾ കൈമുതലായി വേണ്ടത് തൊഴിലാണെന്ന് രേണുക.
രക്തബന്ധം തന്നെ വേണമെന്നില്ല വാത്സല്യവും സ്നേഹവും മതി ഒരാൾക്ക് ഒരു കുഞ്ഞിന്റെ അച്ഛനാവാനെന്ന് പാൽ.
ഒരു മരുമകൾക്ക് അമ്മായിയമ്മയെ ഇങ്ങനെയും സ്നേഹിക്കാനാവും എന്ന് അനിത.
മരണത്തിനായുള്ള സ്വാതന്ത്ര്യം തേടി അസ്മ.
ഇങ്ങനെ ഏറെ പ്രത്യേകതകളുള്ള ഒരു പിടി കഥാപാത്രങ്ങളുടെയും അവരുടെ രസകരങ്ങളായ കഥകളുടെയും ‘സുലോഷോവ ഡയറി’.
ഈ എഴുത്തുകാരന്റെ ഞാൻ വായിക്കുന്ന നാലാമത്തെ പുസ്തകം.
ഇനിയും ഒരുപാട് പുസ്തകങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
കൃതി : സുലോഷോവ ഡയറി
കഥാകാരൻ : പ്രേംരാജ് കെ കെ
പ്രസാധകർ : സുജിലി പബ്ലിക്കേഷൻസ്.
Leave a Reply