ഡോ. പ്രേംരാജ്. കെ. കെ യുടെ ” ഷെഹനായി മുഴങ്ങുമ്പോൾ ” എന്ന നോവലിനെക്കുറിച്ച് ഒരു അവലോകനം.
അക്ഷരങ്ങൾ വായനകാരോട് സംസാരിക്കുമ്പോൾ എഴുത്തുകാരൻ ആത്മസംതൃപ്തി നേടുന്നു. ഡോ. പ്രേംരാജ്. കെ. കെ യുടെ ” ഷെഹനായി മുഴങ്ങുമ്പോൾ ” എന്ന നോവലിലെ മുപ്പത് അദ്ധ്യായങ്ങളും വായനകാരെ ഒരു പ്രത്യേക തലത്തിലെത്തിക്കുന്നു. എഴുത്ത് ജീവനായി കരുതുന്ന എഴുത്തുകാർ ചുരുക്കം മാത്രം. ഡോ. പ്രേംരാജ് . കെ. കെ. എഴുത്തിനെ സദാ പ്രണയിക്കുകയും, ഊർജ്ജമായി കരുതുകയും ചെയ്യുന്നു.
സാഹിത്യ മേഖലയിൽ ഒരു പാർസി കുടുംബത്തിന്റെ മൂന്നു തലമുറയുടെ കഥ തികച്ചും വ്യത്യസ്തതയോടു കൂടി നോവലിസ്റ്റ് സ്വന്തം തൂലികയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
“മുഴക്കത്തിന്റെ തുടക്കം ” എന്ന അദ്ധ്യായത്തിൽ ബോംബെയിലെ മറൈൻഡ്രൈവിൽ ആളുകൾ വിനോദത്തിനായി വരുന്നതും, അവരുടെ കൊച്ചു സന്തോഷങ്ങളും, തെരുവു കച്ചവടകാരുടെ ജീവിതവും, കമിതാക്കളുടെ പ്രണയവും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കലാകാരൻമാർ ഒരു സമൂഹത്തിന്റെ മുതൽ കൂട്ടാണ്. ഈ നോവലിലെ മുഖ്യ കഥാപാത്രമായ തോമസിന്റെ വരവും, ആദിൽ എന്ന കഥാപാത്രവും തമ്മിലുള സംഭാഷണങ്ങൾ സംഗീതത്തിന്റെ മാധുര്യം ഒന്നുകൂടി വർദ്ധിപ്പിച്ചു.
“സൗഹൃദത്തിന്റെ തുടക്കം ” എന്ന അദ്ധ്യായത്തിൽ തോമസും, അനാഹിതയും പ്രണയത്തിനു തിരിതെളിയിച്ചു. സംഗീത വും, പെയിന്റിംഗും ഇഷ്ടപ്പെടാത്തവർ ആരുണ്ട് ? “സംഗീത മുതിരുമ്പോൾ ” എന്നഅദ്ധ്യായത്തിൽ നോവലിസ്റ്റ് വായനകാരെ ജഹാംഗീർ ആർട്ട് ഗാലറിയിലേക്ക് കൊണ്ടു പോകുന്നു. ടെംപെറ , ഗോണ്ട് എന്നിവ എന്താണെന്ന് പരമാർശിക്കുന്നു.
ട്രെയിൻ യാത്രയും, റെയിൽവേ സ്റ്റേഷനും ഒരു വേറിട്ട അനുഭവം തന്നെയാണ്. ” ആകസ്മികം ” എന്ന അദ്ധ്യായത്തിൽ ഡബ്ബാവാലകളുടെ ജീവിതവും, ചില ഭക്ഷണപദാർത്ഥങ്ങളായ പാവ് ഭാജി, ഖീമ പാവ്, റബദി കുൽഫി, ഡാബേലി ക്കുറിച്ചും, പഗ് ഡി സിസ്റ്റം എന്നിവ നോവലിസ്റ്റ് വായനകാരെ പരിചയപ്പെടുത്തുന്നു.
“ആഴങ്ങളിൽ” എന്ന അദ്ധ്യായത്തിൽ , കലയെ സ്നേഹിക്കുന്ന തോമസ്, സംഗീത ഉപകരണങ്ങൾ വളരെ പവിത്രതയോടു കൂടി സൂക്ഷിക്കുന്നു.
കലയെ സ്നേഹിക്കുന്ന വ്യക്തി അതേ നിലവാരത്തിലുള്ള വ്യക്തിയെയും ബഹുമാനിക്കണം എന്ന ചിന്ത നോവലിസ്റ്റ് “സായിപ്പിന്റെ കോട്ടേജ് എന്ന അദ്ധ്യായത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നു. ഓരോ മതകാർക്കും അവരുടേതായ അതിഥി സൽകാര രീതിയുണ്ട്. ” ചുവടുവെപ്പ് ” എന്ന അദ്ധ്യായത്തിൽ പാർസികളുടെ വീടിന്റെ അലങ്കാര രീതിയും, അവരുടെ ആതിഥ്യമര്യാദയും അവതരിപ്പിച്ചിരിക്കുന്നു.
മുംബെയിലെ ഹോളി ആഘോഷത്തിന്റെ പ്രത്യേകതയും, ഭാംഗ് എന്ന ലഹരി പദാർത്ഥത്തെയും ” ഹോളി ആഘോഷം ” എന്ന അദ്ധ്യായത്തിലൂടെ വായനകാരെ പരിചയപ്പെടുത്തുന്നു. ഓരോ മതത്തിനും ഓരോ പാരമ്പര്യമുണ്ട്. “ഫാജിസ് ബെഹ് റോസ് ” എന്ന അദ്ധ്യായത്തിൽ സൌരാഷ്ട്ര മതത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നോവലിസ്റ്റ് വായനകാരെ ബോധ്യപ്പെടുത്തുന്നു.
“കഥ പറയുമ്പോൾ ” എന്ന അദ്ധ്യായത്തിൽ ഈ നോവലിലെ കഥാപാത്രങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ചും, പാർസികളുടെ ഭാഷയുടെ പ്രത്യേകതയും, മത ഗ്രന്ഥങ്ങളെയും ക്കുറിച്ചു പരമാർശിക്കുന്നു. ഏതു മത ഗ്രന്ഥം വായിച്ചാലും ദൈവത്തെ അറിയുവാൻ പ്രത്യേക ഭാഷ ആവശ്യമില്ല എന്ന് ഡോ. പ്രേംരാജ്. കെ. കെ വായനകാരെ ഓർമ്മപ്പെടുത്തുന്നു.
പാർസികളുടെ വിശ്വാസമായ ” മൂന്നു തൂണുകൾ ” എന്താണെന്നും, “നവ് റോസ്” പുതു വർഷത്തെക്കുറിച്ചും , പാർസി കളുടെ കുടുംബനാഥന്റെ ഷെഹനായി വായനയുടെ മഹാത്‌മ്യവും ” സമാഗമം ” എന്ന അദ്ധ്യായത്തിലൂടെ നോവലിസ്റ്റ് എടുത്തു പറയുന്നു. കൂടാതെ അവർ ആഘോഷ വേളയിൽ ഉപയോഗിക്കുന്ന പത്രമച്ചി, ധനസാക് , അകൂറി തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളെ വായന കാർക്ക് പരിചയപ്പെടുത്തുന്നു. സംശയത്തിന്റെ നിഴലുകൾ എപ്പോഴും ബന്ധത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തും എന്ന സത്യം ” കാണാ ക്കയം ” എന്ന അദ്ധ്യായത്തിലൂടെ നോവലിസ്റ്റ് വായനകാരെ ബോധ്യപ്പെടുത്തുന്നു.
“നബാവി കുടുംബം , ” രണ്ട് വിവാഹം ” എന്നീ അദ്ധ്യായങ്ങൾ പാർസികളുടെ വിവാഹ ആചാരമായി ഒരു കോഴിമുട്ട തലയ്ക്കു ചുറ്റും മൂന്നു പ്രാവശ്യം ചുഴറ്റി പിറകോട്ട് എറിയുന്നതും , അവരുടെ വംശപാരമ്പര്യത്തെക്കുറിച്ചും പരമാർശിക്കുന്നു.
രക്തം രക്തത്തെ തിരിച്ചറിയുന്നു എന്ന സത്യം ” ഒരു സത്യം മറനീക്കുന്നു” എന്ന അദ്ധ്യായത്തിലൂടെ വായന കാരെ എഴുത്തുകാരൻ ധരിപ്പിക്കുന്നു.
“ആദിലും, അനാഹിതയും ” , ” വീതം വെപ്പ് ” , ” വിഫലശ്രമം ” , “ഗോപുര മുകളിൽ ” , ” ഉലയുന്ന വഞ്ചി ” , ” പ്രഹേളിക “എന്നീ അദ്ധ്യായത്തിലൂടെ പാർസി കുടുംബത്തിന്റെ സ്വത്ത് തർക്കങ്ങൾ, കുടുംബ ഐക്യത്തിന്റെ പ്രാധാന്യം എന്നിവയും ,നാഥൻ നഷ്ടപ്പെട്ടതും കുടുംബത്തിന്റെ തീരാ വേദനയും, ചില തർക്കങ്ങളും , പാർസികളുടെ ശവസംസ്കാരം ” നിശബ്ദതയുടെ ഗോപുരം ” ത്തെ ക്കുറിച്ചും
സൂചിപ്പിക്കുന്നു. കുടുംബനാഥൻ എപ്പോഴും ഒരു ആണിക്കല്ല് തന്നെയാണ് എന്ന് ഡോ. പ്രേംരാജ് . കെ. കെ അടിവരയിട്ട് പറയുന്നു.
ഒരു നല്ല ജീവിത പങ്കാളിക്കു മാത്രമേ സ്വന്തം ഭർത്താവിനെ നേർവഴിക്കു കൊണ്ടുവരുവാൻ കഴിയുകയുള്ളു എന്ന ചിന്ത ” ഒരു പ്രകാശനാളം ” എന്ന അദ്ധ്യായത്തിലൂടെ എഴുത്തുകാരൻ വായനകാരെ ഓർമ്മപ്പെടുത്തുന്നു.
” ഇഷ്ടദാനം ” , ” മോഹഭംഗം ” എന്ന രണ്ട് അദ്ധ്യായത്തിലൂടെ പാർസികളുടെ ആചാരനുഷ്ഠാനങ്ങൾക്ക് അനുസരിച്ചേ വിവാഹം നടക്കാൻ പാടുള്ളു എന്ന ചിന്ത ആത്മാർത്ഥ പ്രണയത്തിനു വിലങ്ങുതടിയാവുന്നു എന്നു സൂചിപ്പിക്കുന്നു.
“ഇറാനിൽ നിന്നൊരു ക്ഷണം ” എന്ന അദ്ധ്യായത്തിൽ ഓരോ വ്യക്തിയും , സ്വന്തം കഴിവിൽ സ്വയം അഭിമാനിക്കണന്നും, സ്വന്തം രാജ്യത്തിന്റെ മഹത്വം ഓരോരുത്തരും അറിഞ്ഞിരിക്കണമെന്നും അല്പം ഗൗരവത്തോടെ എഴുത്തുകാരൻ വായനകാരെ ഓർമ്മപ്പെടുത്തുന്നു.
പാർസികൾ കടുത്ത വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെമറികടക്കുന്നവരെ എന്തും ചെയ്യും എന്ന പ്രകൃതവും ,ഷെഹനായി വായനയിൽ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അനാഹിതയെ വിവാഹം കഴിക്കുവാൻ ഒരുങ്ങുന്ന തോമസ് എന്ന കലാകാരനെ അതിൽ നിന്ന് പിൻമാറാൻ അപേക്ഷിക്കുന്ന ഒരമ്മയുടെ അവസ്ഥയും വേദനയോടെ നോവലിസ്റ്റ് വായന കാരോടു പങ്കുവയ്ക്കുന്നു.
” പദ്ധതികൾ ” , ” അന്വേഷണം “എന്നീ അദ്ധ്യായങ്ങളിലൂടെ അനാ ഹിതയുടെ തിരോധാനവും, തോമസ് എന്ന കാമുകന്റെ ആധിയും വ്യക്തമായി നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു
” മനസ്സിന്റെ ആഴങ്ങളിൽ ” എന്ന അദ്ധ്യായത്തിൽ ഷെഹനായി വായനയിൽ പ്രാഗൽഭ്യമുള്ള ഫാജിസ് എന്ന കഥാപാത്രം ഒരു കലാകാരന് ചേരാത്ത വിധത്തിൽ സ്വത്തിന്റെ പേരിൽ രക്ത ബന്ധത്തെ ബലിയാടാക്കുകയും, തോമസ് എന്ന വ്യക്തിയെ അനാഹിതയിൽ നിന്ന് വേർതിരിക്കുകയും, ചെയ്യുക വഴി മാനുഷിക മൂല്യത്തിൽ നിന്നു അകന്നു പോകുന്നു.
കലാകാരൻ എപ്പോഴുംസാമൂഹിക, മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്നും, കല ദൈവിക അനുഗ്രഹമാണെന്നും, രക്ത ബന്ധത്തിനും, ആത്മാർത്ഥ പ്രണയത്തിനും പ്രാധാന്യം കൊടുക്കണമെന്നും ഡോ. പ്രേം രാജ് . കെ.കെ ” ഷെഹനായി മുഴങ്ങുമ്പോൾ ” എന്ന നോവലിലൂടെ വായനകാരെ ബോധ്യപ്പെടുത്തുന്നു.
പാർസികളുടെ ആചാരാനുഷ്ഠാനങ്ങൾ വളരെയധികം മനോഹരമായി അവതരിപ്പിച്ച് വായനകാരിൽ കൗതുക മുണർത്തുവാൻ കഴിഞ്ഞ ഡോ. പ്രേംരാജ്. കെ. കെ യുടെ തൂലിക ഇനിയുംമുന്നോട്ട് ചലിക്കട്ടെ എന്നാശംസിക്കുന്നു. കൂടാതെ ഇതിന്റെ ഇംഗ്ലീഷ് പതിപ്പും കന്നഡപതിപ്പും ലഭ്യമാണ് എന്ന് പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.
രഞ്ജിത . വി.കെ
കോഴിക്കോട്.
#premraj #author #ulkka #ulka #childrens’sNovel #novalist #malayalam #when #shehnai #sounds #whenshehnaiSounds
Leave a Reply